സൈറസ് മിസ്ത്രി എല്ലാം ടാറ്റ കമ്പനികളില്‍ നിന്നും രാജിവച്ചു

 

മുംബൈ: ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട സൈറസ് മിസ്ത്രി ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടർ ബോർഡിൽ നിന്ന് രാജിവച്ചു. കോടതി വഴി ഏറ്റുമുട്ടാനാണ് മിസ്ത്രിയുടെ നീക്കം. ടാറ്റ ഗ്രൂപ്പിൽ പെട്ട അഞ്ച് കമ്പനികളുടെ ഓഹരി ഉടമകളുടെ അസാധാരണ പൊതുയോഗം വരും ദിവസങ്ങളിൽ ചേരാനിരിക്കെയാണ് അദ്ദേഹം സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചത്. ഡയറക്ടർ ബോർഡിൽ നിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കുന്നത് ചർച്ച ചെയ്യാനാണ് ഓഹരി ഉടമകളുടെ യോഗം വിളിച്ചിരിക്കുന്നത്. ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ഇന്ത്യൻ ഹോട്ടൽസ്, ടാറ്റ പവർ, ടാറ്റ കെമിക്കൽസ് എന്നീ കമ്പനികളുടെ പൊതുയോഗമാണ് വരും ദിവസങ്ങളിൽ ചേരുന്നത്. ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടി.സി.എസ്.) ഓഹരി ഉടമകളുടെ യോഗം നേരത്തെ തന്നെ ചേർന്ന് അദ്ദേഹത്തെ പുറത്താക്കാൻ തീരുമാനിച്ചിരുന്നു.
ടാറ്റ ഗ്രൂപ്പ് കമ്പനികളിൽ നിന്ന് രാജിവച്ച്, പുറത്തുനിന്ന് നിയമ പോരാട്ടം നയിക്കാനാണ് സൈറസ് മിസ്ത്രിയുടെ പദ്ധതി. ഇക്കഴിഞ്ഞ ഒക്ടോബർ 24-നാണ് ടാറ്റ ഗ്രൂപ്പിന്റെ ഡയറക്ടർ ബോർഡ് ചേർന്ന് സൈറസ് മിസ്ത്രിയെ ചെയർമാൻ സ്ഥാനത്തു നിന്ന് അപ്രതീക്ഷിതമായി നീക്കിയത്. പുതിയ മേധാവിയെ കണ്ടെത്തുന്നതുവരെ രത്തൻ ടാറ്റ ഇടക്കാല ചെയർമാനായി എത്തുകയും ചെയ്തു. തന്നെ അന്യായമായി പുറത്താക്കിയിട്ട് എട്ട് ആഴ്ചയായെന്നും പുറത്താക്കലിനുള്ള കാരണം ഇത്ര നാളായിട്ടും രത്തൻ ടാറ്റ വ്യക്തമാക്കിയിട്ടില്ലെന്നും സൈറസ് മിസ്ത്രി പറഞ്ഞു. ടാറ്റ ഗ്രൂപ്പ് കമ്പനികളിലെ സുതാര്യതയില്ലാത്ത ഇടപാടുകൾ ചോദ്യം ചെയ്തതാണ് തനിക്ക് തിരിച്ചടിയായത്. ഗ്രൂപ്പിനുള്ളിൽ നിന്ന് തന്നെ പോരാടാനായിരുന്നു ആദ്യം അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ, പുറത്തിറങ്ങി പൊരുതാനാണ് ഇപ്പോഴത്തെ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. ടാറ്റ ഗ്രൂപ്പിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ പോരാടുമെന്നും അദ്ദേഹം വിശദീകരിക്കുന്നു. ടാറ്റ ഗ്രൂപ്പിലെ ഏറ്റവും വലിയ ഓഹരി ഉടമയാണ് പല്ലോഞ്ജി മിസ്ത്രിയുടെ മകൻ 50-കാരനായ സൈറസ്. 2012-ലാണ് രത്തൻ ടാറ്റയുടെ പിൻഗാമിയായി അദ്ദേഹം ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനത്തെത്തിയത്.

Related posts

Leave a Comment