സർക്കാർ സെക്യൂരിറ്റികൾ, ബാങ്ക് നിക്ഷേപങ്ങൾ എന്നിവയ്ക്കു പിന്നാലെ ഇൻഷുറൻസ് പോളിസികളിൽനിന്നുള്ള ആദായവും കുറയുന്നു. ഉറപ്പുള്ള ആദായം വാഗ്ദാനം ചെയ്യുന്ന പോളിസികൾക്ക് നിലവിൽ 7 മുതൽ 7.5ശതമാനംവരെ നേട്ടം ലഭിക്കുമായിരുന്നു. ഇത് നാല് ശതമാനത്തിലേയ്ക്ക് താഴ്ന്നേക്കാമെന്നാണ് വിപണിയിൽനിന്നുള്ള സൂചന. ഉറപ്പുള്ള ആദായം വാഗ്ദാനം ചെയ്യുന്ന പോളിസികൾക്ക് 4.5 ശതമാനത്തേക്കാൾ കുറഞ്ഞ നേട്ടം വാഗ്ദാനംചെയ്യരുതെന്ന് ഐആർഡിഎയുടെ നിർദേശമുണ്ട്. ഈ പരിധികുറയ്ക്കുന്നതുസംബന്ധിച്ച നിർദേങ്ങൾ ഇൻഷുറൻസ് കമ്പനികൾ മുന്നോട്ടുവെച്ചതായാണ് സൂചന. നിലവിലുള്ള ആദായം നൽകി ഭാവിയിൽ മുന്നോട്ടുപോകാൻ കഴിയില്ലെന്നാണ് കമ്പനികളുടെ വാദം. സർക്കാർ സെക്യൂരിറ്റികളിൽനിന്നുള്ള ആദായം ഈയിടെ 6.4ശതമാനത്തിലേയ്ക്ക് താഴ്ന്നിരുന്നു. ഒരു വർഷത്തിനിടെ 1.5ശതമാനത്തിലേറെയാണ് കുറവുണ്ടായത്. 2017 മാർച്ചോടെ ഇത് ആറ് ശതമാനത്തിലെത്തുമെന്നാണ് എച്ച്എസ്ബിസിയുടെ നിരീക്ഷണം.