ന്യൂഡല്‍ഹി: 500,1000 നോട്ടുകൾ നിരോധിച്ചതിനെത്തുടർന്നുള്ള പ്രശ്നം പരിഹരിക്കാൻ രണ്ടു മുതൽ മൂന്നാഴ്ച വരെ എടുക്കുമെന്ന് കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റലി. പുതിയ നോട്ടുകൾക്ക് അനുസരിച്ച് എടിഎമ്മുകൾക്ക് മാറ്റം വരുത്തേണ്ടതുണ്ട്. ഇതിനായി സമയം എടുക്കുമെന്നും ജെയ്റ്റലി അറിയിച്ചു.
റിസര്‍വ് ബാങ്കിലേയും ധനകാര്യമന്ത്രാലയത്തിലേയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ജെയ്റ്റലി പറഞ്ഞ പ്രധാനകാര്യങ്ങള്‍
- വലിയ ഉത്തരവാദിത്തമാണ് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്.
- നോട്ടുകള്‍ മാറ്റിവാങ്ങുന്ന പ്രക്രിയ കര്‍ശനമായി നിരീക്ഷിച്ചു വരികയാണ്
- ബാങ്ക് ജീവനക്കാര്‍ രാവിലെ മുതല്‍ രാത്രി വരെ ജോലി ചെയ്യുന്നുണ്ട്. ബുദ്ധിമുട്ടുകള്‍ സഹിച്ചു കൊണ്ട് നല്ല സഹകരണമാണ് ജനങ്ങളും നല്‍കുന്നത്.
- നോട്ട് അസാധുവാക്കിയ ശേഷമുള്ള ആദ്യദിനങ്ങളില്‍ ചില ബുദ്ധിമുട്ടുകളുണ്ടാക്കുമെന്ന് അറിയാമായിരുന്നു
- 47,868 കോടിയുടെ നിക്ഷേപമാണ് ഈ ദിവസങ്ങളില്‍ ബാങ്കുകളിലെത്തിയത്.
- 86 ശതമാനം നോട്ടുകളും മാറ്റിയെടുത്തതിനാല്‍ ആദ്യദിവസങ്ങളില്‍ ചില ബുദ്ധിമുട്ടുകളുണ്ടാക്കും എന്ന് പ്രതീക്ഷിച്ചതാണ്.
- ഇന്ന് രാവിലെ 12.15 വരെ 58 ലക്ഷം ആളുകള്‍ എസ്ബിഐയിലൂടെ നോട്ടുകള്‍ മാറ്റി വാങ്ങിയിട്ടുണ്ട്.
- നിക്ഷേപമായും, മാറ്റിനല്‍കിയും 2.28 കോടി നോട്ടുകളാണ് രണ്ട് ദിവസം കൊണ്ട് എസ്ബിഐയിലെത്തിയത്.
- നോട്ട് അസാധുവാക്കിയാല്‍ വന്‍തോതില്‍ ജനങ്ങള്‍ ബാങ്കിലെത്തുമെന്ന് പ്രതീക്ഷിച്ചതാണ്.
- രാഷ്ട്രീയമായി പലതരം പ്രതികരണങ്ങളാണ് പുറത്തുവരുന്നത് അവയില്‍ ചിലത് തീര്‍ത്തും നിരുത്തരവാദിത്തപരമാണ്.
- നോട്ട് അസാധുവാക്കലിനെപ്പറ്റി നേരത്തെ വിവരം തരുവാന്‍ സാധിക്കുമായിരുന്നില്ല, അതീവ രഹസ്യസ്വഭാവത്തോടെ വേണമായിരുന്നു കാര്യങ്ങള്‍ നടത്തുവാന്‍.
- എടിഎം മെഷീനുകളില്‍ നിന്ന് 2000 രൂപ പിന്‍വലിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുവാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മെഷീനുകളില്‍ ഇതിനാവശ്യമായ റീകാലിബറേഷന്‍ നടത്തുന്നുണ്ട്.
- രണ്ടായിരം രൂപ നോട്ടുകള്‍ എടിഎമ്മിലെത്താന്‍ സമയമെടുക്കും
- പണം മാറ്റുവാന്‍ ഡിസംബര്‍ 30 വരെ സമയമുണ്ട് ജനങ്ങള്‍ തിരക്കു കൂട്ടേണ്ടതില്ല
- നോട്ട് തിരിച്ചെടുക്കല്‍ പ്രക്രിയയില്‍ എന്തെങ്കിലും കൃതിമം കാണിക്കുവാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഇക്കാര്യത്തില്‍ കര്‍ശന നടപടിയെടുക്കുന്നതായിരിക്കും.
- പുതിയ കറന്‍സികളില്‍ ഇലക്ട്രോണിക്ക് ചിപ്പുണ്ടെന്ന അഭ്യൂഹം തീര്‍ത്തും തെറ്റാണ്
- ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ നീണ്ട ക്യൂവുണ്ട്, പക്ഷേ ആളുകള്‍ അച്ചടക്കം പാലിക്കുന്നുണ്ട്, കാര്യങ്ങള്‍ അലങ്കോലപ്പെടുത്തിയിട്ടില്ല.
- നോട്ട് അസാധുവാക്കല്‍ മൂലം ആളുകള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദമുണ്ട്
- റിസര്‍വ് ബാങ്കിന്റെ എല്ലാ കാഷ് ചെസ്റ്ററുകളിലും പുതിയ കറന്‍സികള്‍ സംഭരിച്ചിട്ടുണ്ട്. എന്നാല്‍ എല്ലായിടത്തും ആവശ്യമായ പണം എപ്പോഴും എത്തിക്കാന്‍ സാധിച്ചെന്ന് വരില്ല.